Saturday, 8 June 2019

സിന്ധുല രഘുവിന്റെ കവിത രതിയുടെ വിധവകൾ ഒരു പഠനം


രതിയുടെ വിധവകൾ
(സിന്ധുല രഘു)
=================
നിശ്ശബ്ദത തൂക്കിയിട്ട
വേശ്യകളുടെ തെരുവിൽ
ഇരുട്ടിന്റെ മറപറ്റി
തീപിടിച്ച കാമത്തിന്റെ
ചങ്ങലക്കെട്ടുകൾ.
ഞരമ്പുകളിൽ കവിതയെഴുതി
ഉടലിനെ പൂവാക്കി
രതി ഞൊറിടുത്തുടുത്ത്
ഒഴുക്ക് മരിച്ച ഇമകളാൽ വിലപേശി
നോവിന്റെ നോമ്പെടുത്തവർ
ഇരുട്ടിൽ തൂവലുകൾ
നിരന്തരം അടർന്ന്
മെതികഴിഞ്ഞ കറ്റപോൽ
ഇറ്റുപോയ ചുണ്ടുകളിൽ
പേരുകൾ മറന്നുപോയവർ
നീട്ടിയിട്ട ചിന്തേരാൽ
ചാലുകീറിയ മെഴുകുതിരി
ആറ്റിയെടുത്ത ശില്പംപോൽ
രൂപത്തിന്റെ പടം പൊഴിച്ച
ഭ്രാന്തിന്റെ വിധവകൾ..!
മുടിയഴിച്ച രാത്രിയിൽ
കടിഞ്ഞാൺ പൊട്ടിയ
കുതിരകൾക്ക്
ഉടൽ തുറന്നു വെച്ച്
രതിയുടെ പുസ്തകങ്ങൾ.!
കനവുകത്തിയ തെരുവിൽ നിന്ന്
പൊള്ളിയുരുകിയ നാഭിച്ചുഴി
മൊത്തിക്കുടിച്ച്
സദാചാരത്തിന്റെ സുവിശേഷകർ..

പൂനയിൽ ജോലി ചെയ്യുമ്പോൾ എന്റെ ഒരു സുഹൃത്തിന് ചുവന്ന തെരുവിൽ കൂടെക്കൂടെ പോകണം. ഭയം കൊണ്ട് എനിക്കാണെങ്കിൽ കെട്ടുകാഴ്ച കാണാനല്ലാതെ ഉത്സവത്തിൽ പങ്കെടുക്കാൻ തോന്നിയിട്ടുമില്ല, ഒരിക്കൽ പോലും. അങ്ങിനെ അവന്റെ എണ്ണമൊടുങ്ങാത്ത എത്രയെത്ര മണിയറയ്ക്കാണ് കാവലിരുന്നിട്ടുള്ളതെന്നോ! അവിടെ അങ്ങനെയിരിക്കുമ്പോൾ അവിടുത്തെ നിത്യചുംബിതകുസുമങ്ങളെ കാണാനും പരിചയപ്പെടാനും കഴിഞ്ഞു. സദാചാരം ഒഴിഞ്ഞ സംസ്കാരത്തിന്റെ നന്മ അവിടെയാണ് ഞാൻ കണ്ടറിഞ്ഞത്. പിന്നെയൊരിക്കൽ ആ ലോകത്തെക്കുറിച്ച് എഴുതുകയും ചെയ്തു, കവിതയല്ല, കഥയുമല്ല, ഒരു കരഞ്ഞുതീർക്കൽ.

സിന്ധുലയുടെ കവിത ആദ്യം വായിച്ചപ്പോൾ തന്നെ ചെറിയ ഒരു പരിചയം തോന്നി. ആ ചെറിയ പരിചയം എന്റെ ചില കവിതകളുടെ രീതിയുമായുള്ള നന്നേ ചെറിയ ഒരു സാമ്യമാണ്. അത് വെറും ആന്തരിക താളത്തിൽ മാത്രമായിരിക്കാനാണ് സാധ്യത.

കവിതയെ കുറിച്ചുള്ള എന്റെ സ്വപ്നങ്ങളെല്ലാം സാധൂകരിക്കുന്ന, മൂർത്തീകരിക്കുന്ന കവിതയാണ് സിന്ധുലയുടെ എല്ലാ കവിതകളും. അതുകൊണ്ടു അത് എവിടെ കണ്ടാലും തപ്പിപ്പിടിച്ച് വായിക്കും. മറ്റു കവികളെല്ലാം ഇതുപോലെ മാത്രം എഴുതിയാലും എനിക്ക് പരാതി ഇല്ല. ചിലരെങ്കിലും ഇത് പോലെ എഴുതണേ എന്ന ആഗ്രഹവും ഉണ്ട്. എനിക്കോ? ഒരിക്കലും കഴിയില്ല എന്ന് ഉറപ്പുണ്ട്. അത് കൊണ്ടാണ് ഈ ആരാധനയും. എന്റെ മനസ്സിൽ ഒരു താരമാണ് ഈ കവി.

ഒരു കൊടുവാളും പിച്ചാത്തിയും ബ്ലേയ്‌ഡും ഒക്കെയായി കവിതയിലോട്ട് കടക്കുകയാണ്...

നിശ്ശബ്ദത തൂക്കിയിട്ട

ഈ phrase ൽ വലിയ ഒരു പാരഗ്രാഫ് ഒളിഞ്ഞിരിക്കുന്നു. നിശബ്ദത പാലിക്കുക എന്ന ബോർഡാണ് സാധാരണ തൂക്കിയിടാറുള്ളത്. അവിടെയുങ്ങും നിശബ്ദത ഉണ്ടാകാറുമില്ല. പക്ഷെ വേശ്യാത്തെരുവിലെ നെടുവീർപ്പുകൾ പോലും ശബ്ദമില്ലാതെയാണ്. തൂക്കിയിടുക എന്ന പ്രയോഗം തന്നെ ഒരു നിസ്സഹായതയെ ഓർമ്മിപ്പിക്കുന്നു. ഒരേ പെണ്ണിന്റെ, താര, അടുത്ത് കുറെ തവണ പോയ എന്റെ സുഹൃത്തിനോട് ഞാൻ പറഞ്ഞു ഒരു ദിവസം അവളെ പുറത്തു കൊണ്ടുപോയി നല്ല ആഹാരവും ഉടുപ്പും വാങ്ങി കൊടുക്കാൻ . അവനു സമ്മതം ആയിരുന്നു. അവൾക്കും. പക്ഷെ അവിടുത്തെ ചേച്ചി അവളെ വിട്ടില്ല. "വേറെ ആരെയെങ്കിലും വേണേൽ സാറ് കൊണ്ടുപോയ്ക്കോ. മലയാളികളൊക്കെയുണ്ട്. സാറിന് കൂടെ കൊണ്ട് പോകാൻ കൊള്ളാവുന്ന സുന്ദരികൾ. അവരുടെയൊക്കെ കടം വീടിയതാ. പോയാലും പൊയ്ക്കോട്ടേ. എങ്ങും പോകില്ല സാറെ. ഇങ്ങു മടങ്ങി വരും. അല്ലെങ്കിൽ പോലീസുകാര് കൊണ്ട് വരും. താര വന്നിട്ട് മൂന്ന് മാസമേ ആയിട്ടുള്ളൂ. കടം വീടിയിട്ടില്ല. അവള് ഒരു പക്ഷെ പോയാലോ വല്ലോരും കൊണ്ടുപോയാലോ എനിക്ക് നഷ്ട്ടമാ. ഇരുപതിനായിരം രൂപ കൊടുത്ത് വാങ്ങിച്ചതാ. രാജസ്ഥാനിൽ നിന്ന്. പിന്നെ വേണേൽ വേറെ ഒരു പെണ്ണിനേം കൂട്ടി വിടാം."

"വാങ്ങിച്ചോ? എങ്ങിനെ?"

"കടം കേറിയപ്പോൾ കെട്ടിയോൻ തന്നെ വിറ്റു"

എന്റെ രാജ്യത്തെ കുറിച്ച് ഇനി ഞാനെന്തിന് അഭിമാനം കൊള്ളണം? അതായിരുന്നു ഞാൻ അപ്പോൾ ഓർത്തത് ... ഇനിയും കവിതയിൽ വരാം.


വേശ്യകളുടെ തെരുവിൽ
ഇരുട്ടിന്റെ മറപറ്റി
തീപിടിച്ച കാമത്തിന്റെ
ചങ്ങലക്കെട്ടുകൾ.

ഇത് കുറച്ചു cliche ആയിപ്പോയി, മാറ്റേണ്ടതാണ്

ഞരമ്പുകളിൽ കവിതയെഴുതി
ഉടലിനെ പൂവാക്കി
രതി ഞൊറിടുത്തുടുത്ത്

ഇത് cliche എന്ന് പറയാനില്ല,പക്ഷെ അസാധ്യം എന്നും പറയാനില്ല. അസാധ്യം എന്ന് പറയാവുന്നത് അടുത്ത വരികളാണ്.

ഒഴുക്ക് മരിച്ച ഇമകളാൽ വിലപേശി.

ഇനി

നോവിന്റെ നോമ്പെടുത്തവർ ഇരുട്ടിൽ തൂവലുകൾ
നിരന്തരം അടർന്ന്
മെതികഴിഞ്ഞ കറ്റപോൽ

ഈ ഇമേജുകളും ശ്രമിച്ചാൽ ഒരു കവിക്ക് കഴിയും,

പക്ഷെ ഇതോ?

ഇറ്റുപോയ ചുണ്ടുകളിൽ
പേരുകൾ മറന്നുപോയവർ നീട്ടിയിട്ട ചിന്തേരാൽ
ചാലുകീറിയ മെഴുകുതിരി

എന്റെ പരിമിതമായ അറിവിൽ ഈ വരികളെ ലോകോത്തരം എന്ന് തന്നെ പറയും.

ആറ്റിയെടുത്ത ശി
പംപോൽ
രൂപത്തിന്റെ പടം പൊഴിച്ച

ഇതും അങ്ങിനെ തന്നെ.

ശേഷമുള്ളതും സാധ്യമായ വരികളാണ്.

മെറ്റഫോറിന്റെ ഓരോ രീതികൾ മാത്രം.

കൂടുതൽ വരികളും സാധ്യമാണെങ്കിൽ പിന്നെ എങ്ങിനെയാണ് ഇതൊരു അസാധ്യ കവി ആകുന്നത് ?

അതിനു കാരണം great എന്ന് എനിക്ക് തോന്നുന്ന വരികളാണ്. നന്നായി കുറെ വെട്ടിക്കളഞ്ഞാൽ ബാക്കി വരുന്നത് മാത്രം മതി ആ ടൈറ്റിൽ നേടാൻ.

ആ വരികൾ എഴുതാൻ കഴിവുണ്ടെങ്കിൽ അത് മാത്രം എഴുതാൻ ശ്രമിച്ചാൽ മതിയല്ലോ. വലിയ എഴുത്തുകാരും തങ്ങളുടെ പത്തു ശതമാനം പോലും പുറത്ത് കാട്ടാറില്ല.

ആധുനിക കവിതയെ വിലയിരുത്തുന്നതിനെക്കുറിച്ച് ഞാൻ നേരത്തെ ഒരു ചെറുവിവരണം. അത് എന്റെ എഴുത്താണി എന്ന ബ്‌ളോഗിൽ വായിക്കാം.

അതിൽ പറഞ്ഞിരിക്കുന്ന നാല് അളവുകോലിനും മീതെ ഈ കവിതയും സിന്ധുലയുടെ എല്ലാ കവിതകളും പോകുന്നുണ്ട്.

നീട്ടുന്നില്ല
... 

No comments:

Post a Comment